
കൊച്ചി∙ ‘ശ്രീനി’– ഒറ്റവാക്കിൽ മലയാളിക്ക് ആഴത്തിൽ ഓർത്തെടുക്കാനാവുന്ന പ്രതിഭ. ലളിതവും സൂക്ഷ്മവുമായ നർമത്തിന്റെ അകമ്പടിയിൽ ജീവിത യാഥാർഥ്യങ്ങളെ വെള്ളിത്തിരയിൽ പകർത്തിയ ശ്രീനിവാസന്റെ അന്ത്യം രാവിലെ 8.30നായിരുന്നു. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഉദയംപേരൂരിലെ വീട്ടിലെത്തിച്ച മൃതദേഹം, പിന്നീട് ഒരു മണിയോടെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനായി കൊണ്ടുവന്നു. മമ്മൂട്ടിയും മോഹൻലാലും ദിലീപും അടങ്ങുന്ന ചലച്ചിത്ര താരങ്ങൾ ശ്രീനിവാസനെ അവസാനമായി കാണാൻ ടൗൺഹാളിൽ എത്തിയിരുന്നു. മൂന്നരയോടെ ടൗൺഹാളിലെ പൊതുദർശനം അവസാനിപ്പിച്ച ശേഷം, ഭൗതികദേഹം വീണ്ടും വീട്ടിലെത്തിച്ചു. നാളെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.




